തിരുവനന്തപുരം: പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ലെന്ന് കെഎസ്ഇബി. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽ നിന്നും യൂണിറ്റിന് നാലു പൈസ മാത്രമായിരിക്കും ഇന്ധന സർചാർജ് ഈടാക്കുക.
ജനുവരിയിൽ ഇത് യഥാക്രമം ഏഴും എട്ടും പൈസയായിരുന്നു. ഇന്ധന സർചാർജ് കുറഞ്ഞതിനാൽ ഫെബ്രുവരി മാസത്തിലെ വൈദ്യുതി ബിലിൽ കുറവുണ്ടാകും. കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ (87) ചട്ടം പരിഷ്കരിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ 2023 മേയ് 29ന് നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് വൈദ്യുതി വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്ധന സർചാർജായി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികൾക്ക് അനുവാദം നൽകിയിരുന്നു.
ഇതുപ്രകാരം ഡിസംബർ മാസത്തെ വൈദ്യുതി വാങ്ങൽച്ചെലവിലുണ്ടായ വർധന കണക്കാക്കിയാണ് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് കണക്കാക്കിയിരിക്കുന്നത്.